മാറ്റം ഉറപ്പ് യു.ഡി.എഫ്, മൂന്നാം ഊഴം എൽ.ഡി.എഫ്, വീണ്ടും പ്രാതിനിധ്യം ബി.ജെ.പി; ജയ പ്രതീക്ഷയില്‍ മുന്നണികള്‍
➖➖➖➖➖➖➖➖➖➖➖
തിരുവനന്തപുരം: പ്രചാരണത്തിന്റെ ആവേശം പോളിങ്ങിലും പ്രതിഫലിച്ചതോടെ എന്താകും ജനം വിധിച്ചതെന്ന ഉദ്വേഗത്തിലാണു കേരളം. തിരിച്ചുവരുമെന്ന ആത്മവിശ്വാസം യുഡിഎഫ് ക്യാംപിൽ പ്രകടം. അതേസമയം മൂന്നാം തുടർഭരണ പ്രതീക്ഷയാണ് ഇടതു ക്യാംപിൽ. നിയമസഭയിൽ വീണ്ടും പ്രാതിനിധ്യം ഉണ്ടാകുമെന്ന വിശ്വാസത്തിൽ തന്നെയാണു ബി.ജെ.പി. പോളിങ് ബൂത്തിലേക്ക് ആവേശത്തോടെ ജനം ഒഴുകിയതു തരംഗ പ്രതീതി ഉയർത്തി. സംസ്ഥാനത്ത് തരംഗം ഉള്ളതായി എൽഡിഎഫ് കാണുന്നില്ല. അതിനുള്ള സാധ്യത യുഡിഎഫ് തള്ളുന്നുമില്ല. 80–85 സീറ്റ്, തരംഗം ഉണ്ടായാൽ അതിലേറെ എന്നതാണ് കോൺഗ്രസ് കണക്കുകൂട്ടൽ. ഭരണത്തുടർച്ചയ്ക്ക് ആവശ്യമായ സീറ്റ് ലഭിക്കുമെന്നാണ് സിപിഎമ്മിന്റെ ഇതുവരെയുള്ള വിലയിരുത്തൽ; 75–80 സീറ്റാണ് പ്രതീക്ഷ. സംസ്ഥാനത്ത് 5 സീറ്റിലെങ്കിൽ താമര വിരിയുമെന്നു ബിജെപി പ്രത്യാശിക്കുന്നു. ചില അട്ടിമറി വിജയങ്ങൾ കൂടി ബിജെപി കേന്ദ്രങ്ങൾ പ്രവചിക്കുന്നുണ്ട്. പത്തോളം മണ്ഡലങ്ങളിൽ മത്സരം ഇഞ്ചോടിഞ്ചാണ്. മുന്നണികൾ തമ്മിൽ ഒപ്പത്തിനൊപ്പമുള്ള മത്സര സൂചനയാണ് ഉള്ളതെന്നിരിക്കെ, ഈ മണ്ഡലങ്ങൾ ആർക്കൊപ്പം എന്നത് നിർണായകമായി മാറാം.